പന്തീരാങ്കാവ് യു.എ.പി.എ പ്രകാരം അറസ്റ്റിലായ അലനെയും താഹാ ഫസലിനെയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് അന്വേക്ഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ,ഇവരെ ചോദ്യം ചെയ്യാനായി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. വിയ്യൂരിലെ അതീവ സുരക്ഷാ തടവിൽ കഴിയുന്ന അലൻ, താഹ എന്നിവരെ കോടതിയിൽ ഹാജരാക്കിയാണ് അന്വേഷണ സംഘത്തിന് കൈമാറുക.
ഇതിനിടെ ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയ സംസ്ഥാന സർക്കാർ നടപടിയ്ക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇരുവരുടെയും വീട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഉപനേതാവ് എം.കെ മുനീറും സന്ദർശിച്ചിരുന്നു. സമരം ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും യു ഡി എഫ് നടത്തിയിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ കാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഒപ്പുശേഖരണത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷി പ്രസിഡണ്ട് കെ.അജിതയുടെ നേതൃത്വത്തിലുള്ള സംഘാടനവും അലൻ താഹമാരുടെ മോചനത്തിനായുള്ള സമരപരിപാടികളിലാണ്. ഇതിന്‍റെ ഭാഗമായി, മുഖ്യമന്ത്രിയെ തിരുത്തണമെന്നാവശ്യപ്പെട്ട് അജിത യച്ചൂരിക്കയച്ച കത്ത് വാർത്തയായിരുന്നു.