പഞ്ചാബിലെ ഫഗ്വാരയിൽ വഴിയോരക്കച്ചവടക്കാരന്റെ പച്ചക്കറി കാല് കൊണ്ട് തട്ടിത്തെറിപ്പിച്ച എസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഫഗ്വാര സ്റ്റേഷൻ ഓഫീസർ നവ്ദീപ് സിംഗിനെതിരെയാണ് നടപടി എടുത്തത്. എസ്ഐയുടെ തെരുവിലെ അതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. പൊലീസിന്റെ നടപടിയിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
തുടർന്നാണ് പഞ്ചാബ് പൊലീസ് എസ്ഐക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചത്. കപൂർത്തല സീനിയർ സൂപ്രണ്ട് കൻവർദീപാണ് എസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത വിവരം അറിയിച്ചത്. എസ്ഐക്കെതിരെ അന്വേഷണം വകുപ്പുതല അന്വേഷണം ആരംഭിച്ചതായും എസ്എസ്പി വ്യക്തമാക്കി.
എസ്ഐക്കെതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് ഡിജിപി ദിൻകർ ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ നടപടി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും ഡിജിപി പറഞ്ഞു.
ഫഗ്വാരയിലെ സരായ് റോഡിലാണ് സംഭവം നടന്നത്. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടം പാടില്ലെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. വീടുകളിലെത്തി ഉത്പന്നങ്ങൾ വിൽക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. നിർദ്ദേശം അനുസരിക്കാത്തതിനെ തുടർന്നാണ് കച്ചവർക്കാർക്കെതിരെ നവ്ദീപ് സിംഗിന്റ നേതൃത്വത്തിൽ അതിക്രമം അരങ്ങേറിയത്.
കപൂർത്തലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം വഴിയോരക്കച്ചവടക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് ആഭ്യന്തരവകുപ്പ് ഉത്തവിറക്കിയിട്ടുണ്ട്.