എവിടെ നിര്‍ഭയം മര്‍ത്ത്യ മാനസം
മുക്തി തന്‍റെയാ സ്വര്‍ഗരാജ്യത്തിലേക്ക്
എന്‍റെ നാടൊന്നുയിര്‍ത്തെഴുന്നേല്‍ക്കണേ...
എന്ന് നിര്‍ഭയത്വത്തെ പ്രാര്‍ഥിച്ച കവിയായിരുന്നു രബീന്ദ്ര നാഥ ടാഗോര്‍. ഏത് ദുരിത കാലത്തെയും അതിജീവിക്കാമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ കവിത. ഉപരിപ്ലവമായ ആവേശമായിരുന്നില്ല ടാഗോറിന്‍റെ വീക്ഷണത്തിലെ ഈ നിര്‍ഭയത്വവും മാറ്റത്തോടുള്ള താല്‍പര്യവും. പാരമ്പര്യത്തേയും സംസ്കൃതിയേയും ആഴത്തിലറിഞ്ഞ ധിഷണാശാലിയുടെ പക്വമായ നിലപാടായിരുന്നു അത്.
"വിളക്കിന്‍റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക" എന്ന ടാഗോറിന്‍റെ വാക്കുകള്‍ ലോക ശ്രദ്ധ നേടിയതായിരുന്നു. ഇത്തരത്തിലുള്ള നിരവധി എഴുത്തുകള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കവി,ഗായകന്‍, നടന്‍, ചിത്രകാരന്‍, സമുദായ പരിഷ്കര്‍ത്താവ് എന്നീ വ്യത്യസ്ഥ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിക്കാന്‍ ടാഗോറിന് സാധിച്ചു. ഇങ്ങനെ സംസ്കാരത്തിന്‍റെ വിവിധ വശങ്ങള്‍ ഒത്തിണങ്ങിയ ഒരു അത്ഭുത പ്രതിഭയായിരുന്നു ടാഗോര്‍. ഖണ്ഡകാവ്യം, നോവല്‍, നാടകം, കഥ, പ്രബന്ധം എന്നിങ്ങനെ സമൂഹത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ രബീന്ദ്ര നാഥ ടാഗോര്‍ ജനിച്ചത് 1861 മേയ് 7നാണ്. കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയാണ് ജന്മസ്ഥലം. ഏഴാം വയസില്‍ ആദ്യ കവിത എഴുതിയ ടാഗോര്‍ തന്‍റെ ആദ്യ കവിത സമാഹാരം പുറത്തിറക്കുന്നത് പതിനേഴാം വയസിലാണ്. ഇതിനായി സ്വീകരിച്ചത് ഭാനുസിംഹന്‍ എന്ന തൂലിക നാമവും.
നാടിന്‍റെ പുരോഗമനത്തില്‍ വിദ്യാഭ്യാസത്തിന്‍റെ പങ്ക് മനസിലാക്കി അദ്ദേഹം നല്‍കിയ സംഭാവനയാണ് വിശ്വഭാരതി സര്‍വ്വകലാശാല. സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് ശക്തമായി വാദിച്ചിരുന്നു. ഇന്ത്യയിലേക്ക് ആദ്യമായി (1913) നോബല്‍സമ്മാനം കൊണ്ട് വന്നത് ടാഗോറാണ്. സ്വാതന്ത്ര സമര പ്രവര്‍ത്തകര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരകൃത്യങ്ങളില്‍ പ്രതിഷേധിച്ച് 'സര്‍' സ്ഥാനം ഉപേക്ഷിക്കാനും ടാഗോര്‍ മടിച്ചില്ല. ബ്രിട്ടീഷുകാരുടെ ബംഗാള്‍ വിഭജനത്തെ ശക്തമായി എതിര്‍ത്ത ടാഗോര്‍ സംഘടിത പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ടാഗോര്‍ എഴുതിയ രണ്ട് ഗാനങ്ങളാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ദേശീയഗാനങ്ങളായി മാറിയ ജനഗണമണയും, അമാര്‍ ഷോണാര്‍ ബാംഗ്ലയും. രബീന്ദ്ര സംഗീതമെന്നൊരു ശൈലി തന്നെ വാര്‍ത്തെടുക്കാന്‍ ഈ മഹാകവിക്ക് സാധിച്ചു. ലോകത്തിലെ വിവിധ ഭാഷകളിലേക്ക് ടാഗോറിന്‍റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ദാരിദ്ര്യവും, സാമ്പത്തിക പ്രതിസന്ധിയും ടാഗോറിനെ ഏറെ വിഷമത്തിലക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ടാഗോര്‍ രചിച്ച 100 വരി കവിതകള്‍ പിന്നീട് അപരാജിതോ പോലുള്ള കൃതികള്‍ക്ക് ചുവട് പിടിച്ചു. സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും സംഭാവനകള്‍ നല്‍കിയ അനശ്വരവ്യക്തിത്വമായ ടാഗോറിന്‍റെ 159-ാം ജന്മദിനമാണിന്ന്.