ഡൽഹിയിലെ ഗുരുഗ്രാമിൽ നിന്ന് ലുധിയാനയിൽ കൊവിഡ് രോഗിയെ എത്തിച്ചതിന് ആംബുലൻസ് കമ്പനി ഈടാക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. കൊവിഡ് രോഗിയായ സതീന്ദർ കൗറിന്റെ മകൾ അമൻദീപ് കൗറാണ് ആംബുലൻസ് കമ്പനിയുടെ തീവെട്ടിക്കൊള്ളക്ക് ഇരയായത്. ഗുരുഗ്രാമിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് 350 കിലേമീറ്ററാണ് ദൂരം. കിലോമീറ്ററിന് 350 രൂപ നിരക്കിലാണ് ആംബുലൻസ് ഡ്രൈവർ വാടക വാങ്ങിയത്. ആംബുലൻസ് ഡ്രൈവർ ഒരുലക്ഷത്തി നാൽപതിനായിരം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. ആംബുലൻസിലെ ഓക്സിൻ സിലിണ്ടർ ഉപയോഗിക്കാത്തതിനാൽ 20000 രൂപ കുറച്ചു. അമിത നിരക്കിനെ കുറിച്ച് ചോദിച്ചിട്ടും ആംബുലൻസ് ഡ്രൈവർ വഴങ്ങിയില്ല. ഒടുവിൽ ഡ്രൈവർ പറഞ്ഞ പണം നൽകേണ്ടിവന്നു. ഇതിനുള്ള റസീപ്റ്റും ആംബുലൻസ് കമ്പനി നൽകി.
മാതാവിനെ ലുധിയാനയിലെ ഡുഗ്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അമൻദീപ് ആംബുലൻസ് ഡ്രൈവർ നൽകിയ റസീപ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. തീവെട്ടിക്കൊള്ളക്കെതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡൽഹി പൊലീസ് ആംബുലൻസ് ഓപ്പറേറ്റിംഗ് കമ്പനിക്കെതിരെ സ്വമേധയാ കേസെടുത്തു. കമ്പനി അധികൃതരെ കസ്റ്റഡിയിലെടുത്ത പൊലീസ് പണം പൂർണമായും തിരികെ നൽകാൻ ആവശ്യപ്പെട്ടു. തിരികെ ലഭിച്ച പണം കൊവിഡ് രോഗികളെ സഹായിക്കാൻ നൽകുമെന്ന് അമൻദീപ് പറഞ്ഞു.
ആംബുലൻസുകളും ഫാർമസികളും രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹിയിൽ കൊവിഡ് ചികിത്സാ സൗകര്യം അപര്യാപ്തമായതിൽ പലരും രോഗികളെ മറ്റു സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.