പഞ്ചാബിലെ ലുധിയാനയിൽ തെരുവിൽ സോക്സ് വിൽക്കുന്ന പത്ത് വയസുകാരന് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സഹായം. സ്കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തെ സഹായിക്കാനായി ഇറങ്ങിയ വംശ് സിംഗിനാണ് പഞ്ചാബ് മുഖ്യമന്ത്രി സഹായം നൽകുക. വംശ് തെരുവിൽ സോക്സ് വിൽക്കുന്നതും, സോക്സ് വാങ്ങിയ ആൾ നൽകിയ അധിക തുക വംശ് നിഷേധിച്ചതുമായി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാറിനകത്തിരുന്ന് സോക്സ് വാങ്ങിയ അജ്ഞാതനായ വ്യക്തിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടർന്ന് വംശിനെ മുഖ്യമന്ത്രി വീഡിയോ കോൾ ചെയ്ത് അഭിനന്ദിച്ചു. പത്തുവയസുകാരന്റെ സത്യസന്ധതയും ആത്മാഭിമാന ബോധവും ഏവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വംശിന്റെ ജീവിതം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി പഠനം തുടരാനുള്ള സഹായം നൽകാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. വംശിന്റെ തുടർന്നുള്ള പഠന ചെലവും സർക്കാർ ഏറ്റെടുക്കും.
കൂടാതെ രണ്ട് ലക്ഷം രൂപ കുടുംബത്തിന് അടിയന്തര ധനസഹായവും നൽകും. വംശിന്റെ വൈറലായ വീഡിയോയും, കുട്ടിയുമായി സംസാരിച്ചതിന്റെയും ദൃശ്യങ്ങൾ മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
സോക്സ് വിൽപനക്കാരനായ പരംജീത്തിന്റെയും റാണിയുടെയും മകനാണ് വംശ് സിംഗ്.ഏഴുപേർ അടങ്ങിയ കുടുംബത്തെ സഹായിക്കാനാണ് വംശ് തെരുവിൽ സോക്സ് വിൽപന നടത്തുന്നത്. ലുധിയാനയിലെ ഹയ്ബോവലിലാണ് വംശ് സിംഗിന്റെ കുടുംബം താമസിക്കുന്നത്.