നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി'യുടെ കോര്‍സ്റ്റേജ് കടലില്‍ പതിച്ചു. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റായിരുന്നു 5ബി. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിച്ചത്.
ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ 'ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ' പ്രധാനഭാഗം 'ടിയാന്‍ഹെ മൊഡ്യൂളി'ൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
അന്തരീക്ഷത്തിൽ വെച്ച് തകർന്നാലും റോക്കറ്റിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഒരു വലിയ ഭാഗം അവശേഷിക്കും. ഇത് എവിടെ പതിക്കും എന്നത് സംബന്ധിച്ച് ശാസ്ത്ര ലോകം വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.