ഡല്‍ഹി: ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്‍ (ഡിആര്‍ഡിഒ) പുതിയതായി കണ്ടുപിടിച്ച വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഡിആര്‍ഡിഒയുടെ പുതിയ മരുന്നിന് പ്രസക്തിയേറുന്നത്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് വായിലൂടെയാണ് കഴിക്കേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിലെത്തി രോഗാണുക്കളെ നശിപ്പിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഡിആര്‍ഡിഒയുടെ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് (ഇന്‍മാന്‍സ്) ആണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) യെന്ന പുതിയ മരുന്ന് ഏറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ സാധിച്ചു. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് പുതിയ മരുന്ന് ഡിആര്‍ഡിഒ കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ വേഗത്തില്‍ രോഗമുക്തരാക്കാന്‍ ഈ മരുന്ന് കൊണ്ട് സാധിക്കുകയും, രക്തത്തിലെ ഓക്സിജന്‍റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ഡിആര്‍ഡിഒ ഉറപ്പ് നല്‍കുന്നുണ്ട്. 2-ഡിജി മരുന്ന് നല്‍കുന്ന രോഗികളുടെ ആര്‍ടിപിസിആര്‍ ഫലം വേഗത്തില്‍ നെഗറ്റീവ് ആകുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.