ഡൽഹിയിൽ 23 കൊവിഡ് രോഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി. ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെയാണ് കാണാതായതെന്ന് ഡൽഹി കോർപ്പറേഷൻ മേയർ ജെയ് പ്രകാശ് അറിയിച്ചു. ഈ വിവരം കോർപ്പറേഷൻ മേയർ ദുരന്ത നിവാരണ അതോറിറ്റിയെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 19 നും മെയ് ആറിനും ഇടയിലാണ് ഇവർ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞത്. രോഗികളുടെ പൂർണ വിവരം കോർപ്പറേഷന്റെ പക്കലുണ്ടെന്നും മേയർ അറിയിച്ചു. ചിലർ വീട്ടിൽ നിരീക്ഷണത്തിലാണെന്നാണ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി. 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 17 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും. ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് ഉണ്ടാകില്ല.
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. ഡൽഹിയിൽ ടിപിആർ 35 ശതമാനം വരെ ഉയർന്നിരുന്നു. ടിപിആർ 10 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ദില്ലിയിൽ കഴിഞ്ഞ ദിവസം 17,364 പുതിയ കോവിഡ് കേസുകളും 332 മരണങ്ങളും റിപ്പോർട്ട് ചെയ്തു