ഡല്‍ഹി: മഹാമാരിയെ നേരിടുമ്പോള്‍ വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അസാധാരണ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ തീരുമാനിക്കാൻ കേന്ദ്ര സർക്കാറിന് വിവേചനാധികാരമുണ്ടെന്നും വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. വാക്സിന് സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്പാദനത്തിലെ പരിമിതി കാരണം എല്ലാവർക്കും ഒരേ സമയം വാക്സിൻ ലഭ്യമാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാര് നിലപാട്.
കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധർ , വാക്സിന് നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. മാഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ എക്സിക്യുട്ടീവിന്റെ കാര്യക്ഷമതയിൽ ജുഡീഷ്വറിക്ക് വിശ്വാസം വേണം. പൊതു പണം വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ല. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക റിസ്‌ക് നിര്‍മ്മാതാക്കൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.