തൃശൂർ: കൊവിഡ് രോഗിയുടെ മൃതദേഹത്തിൽ മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ മതചടങ്ങുകൾ നടത്തി. തൃശൂർ നഗരത്തിലെ എംഎല്‍സി പള്ളിയിലാണ് വരവൂർ സ്വദേശിനിയായ ഖദീജയുടെ മൃതദേഹം മാനദണ്ഡം ലംഘിച്ച് എത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ഇവരുടെ മൃതദേഹം മാതാചാരപ്രകാരം കുളിപ്പിച്ചു. ഇന്നലെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഖദീജ കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കള്‍ക്കും മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവം അതീവ ഗുരുതരമാണെന്നും ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.