തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്ക് നാണക്കേടായി ബൂത്തിലെ വോട്ട് കണക്കുകൾ. സംസ്ഥാനത്തെ 318 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിലോ പോസ്റ്റൽ ബാലറ്റിലോ എൻഡിഎക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒരു വോട്ട് മാത്രം കിട്ടിയ ബൂത്തുകളുടെ എണ്ണം ഇതിലും ദയനീയമാണ്. 493 ബൂത്തുകളിലാണ് എൻഡിഎക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. പൊന്നാനി നിയമസഭാ മണ്ഡലത്തിലാണ് എൻഡിഎക്ക് വോട്ടില്ലാത്ത ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത്. ഇവിടെ 34 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രത്തിലാണ് ബിജെപി സ്ഥാനാർത്ഥി സംപൂജ്യരായത്. ഒരൊറ്റ വോട്ടും കിട്ടാത്ത 2 വീതം ബൂത്തുകളുള്ളത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലുമാണ്.
2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്. കേരളത്തിലെ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുമ്പോൾ ഈ കണക്കുകളിൽ കൂടി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. 10 സീറ്റുകളിലും കടുത്ത മത്സരം നടക്കുമെന്നും 5 സീറ്റുകൾ ഉറപ്പാണെന്നുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്.