വിപ്ലവ നായികയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യമൂലവും കടുത്ത അണുബാധയെത്തുടർന്നുമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും.
ആലപ്പുഴ ജില്ലയിലെ അന്ധകാരനഴിയിലാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14 നായിരുന്നു ജനനം.
1957ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിലെത്തി. ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിസഭയില്‍ അംഗമായി. 1996,2001 2006 തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അരൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.2011 ൽ അരൂരിൽ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. അഞ്ച് തവണ മന്ത്രിയായി.
1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യൂ വകുപ്പിന്റെ ചുമതലയായിരുന്നു ഗൗരിയമ്മക്ക്. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഐതിഹാസികമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ച് ഗൗരിയമ്മ ചരിത്രത്തിൽ ഇടംനേടി. 1957 തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടി വി തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ഉറച്ചുനിന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ ബന്ധത്തിലും പ്രതിഫലിച്ചു.
എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടിരുന്നു.