കൊവിഡ് വ്യാപനം അവസാനിക്കാതെ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് പൂർണമായും ഇല്ലാതായാൽ മാത്രമെ ഇന്ത്യയിൽ ഐപിഎൽ നടത്തുന്നത് ആലോചിക്കുകയുള്ളു, കളിക്കാർ രോഗബാധിതരായ പശ്ചാത്തലത്തിലാണ് ഐപിൽ റദ്ദാക്കിയത്. കൊവിഡ് കാലത്തും പലരാജ്യങ്ങളിലും ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
ഐപിഎൽ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. ആ ഘട്ടത്തിൽ മുംബൈയിലും ചെന്നൈയിലും കോവിഡ് കേസുകൾ വലിയ തോതിൽ ഉണ്ടായിരുന്നില്ല, അഹമ്മദാബാദിലും ഡൽഹിയിലും മത്സരങ്ങളെത്തിയപ്പോഴാണ് കോവിഡ് കേസുകൾ ഉയർന്നത്. നിലവിൽ വിദേശ താരങ്ങൾ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങി. മത്സരങ്ങൾ പുനരാരംഭിക്കണമെങ്കിൽ ക്വാറന്റൈൻ അടക്കം പൂർത്തിയാക്കേണ്ടിവരുമെന്നും ഗാംഗുലി പറഞ്ഞു. ഈ സീസൺ പൂർണമായും റദ്ദാക്കിയിട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ താരങ്ങൾ ലഭ്യമായാൽ ടൂർണമെന്റ് പൂർത്തിയാക്കുമെന്നും ബിസിസിഐ അറിയിച്ചു.
ഐ പിഎല്ലിൽ ഈ സീസണിൽ 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. ആകെ 60 മത്സരങ്ങളിൽ 29 മത്സരങ്ങൾ പൂർത്തിയാക്കി. കൊവിഡ് പശ്ചാത്തലത്തിലാണ് മത്സരങ്ങൾ റദ്ദാക്കാൻ ബിസിസിഐയും ഐപിഎൽ ഗവേണിംഗ് ബോഡിയും തീരുമാനിച്ചത്. ടീമുകളിലെ ഏതാനും താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.