ആന്ധ്രയിൽ കൊവിഡ് രോഗിയുടെ മൃതദേഹം സർക്കാർ ആംബുലൻസ് ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചു. കൃഷ്ണ ജില്ലയിലാണ് സംഭവം. ആംബുലൻസിന്റെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. തിരുവൂരു മുനുകുല്ല സ്വദേശി ഷെയ്ക്ക് സുഭാനി (40)യുടെ മൃതദേഹമാണ് റോഡിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രാജുഗുഡെം സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് സുഭാനിയെ ആംബുലൻസിൽ തിരുവൂരിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. തിരുവൂരിലെത്തിയപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
മൃതദേഹം റോഡിൽ ഇറക്കാൻ ബന്ധുക്കൾ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം മൃതദേഹം പൊതുജനാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതായാണ് ആരോഗ്യ വകുപ്പ് അധികൃതർ കരുതിയത്. പിന്നീട് സംഭവം വിവാദമായപ്പോഴാണ് മൃതദേഹം വഴിയിൽ ഉപേക്ഷിച്ച വിവരം ആരോഗ്യവകുപ്പ് അറിയുന്നത്. മൃതദേഹം ഏറ്റെുടത്ത പൊലീസ് മൃതദേഹം സംസ്കരിച്ചു.