തുടർഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം സർക്കാർ അധികാരം ഏൽക്കാൻ വൈകുന്നത് ജ്യോതിഷിയുടെ വിധി പ്രകാരമെന്നാണ് ജന്മഭൂമി വാർത്ത. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്ന് മുമ്പ് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ച ജോത്സ്യൻ ആണ് അധികാരം ഏൽക്കുന്നതിനുള്ള തീയതിയും സമയവും കുറിച്ചതെന്നും ബിജെപി മുഖപത്രത്തിലുണ്ട്.
കോടിയേരി ബാലകൃഷണൻ അടക്കമുള്ള നേതാക്കളുമായി അടുപ്പമുള്ള പയ്യന്നൂർ സ്വദേശിയായ ജോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് മെയ് 18 ന് ഷഷ്ഠി ദിനത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ സത്യപ്രതിജ്ഞ നടത്തിയാൽ മതി എന്ന് തീരുമാനിച്ചതെന്നും പത്രത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ജാതക ദോഷങ്ങളും ശുഭദിനങ്ങളും മറ്റ് ജോത്സ്യവിധികളും പത്രത്തിലുണ്ട്.
ജന്മഭൂമിയിലെ ഈ വാർത്തയാണ് മുൻവിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ് ഫേസ് ബുക്കിൽ പങ്കുവെച്ചത്. പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോയാണ് റബ്ബിന്റെ ഫേസ്ബുക്കിലുള്ളത്. എന്നാലും എന്റെ പിണറായി എന്നുമാത്രം ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്.
വാർത്തയിലെ വസ്തുത പരിശോധിക്കാതെ സംഘപരിവാർ പ്രചാരണം പങ്കുവെച്ച റബ്ബിനെതിരെ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നു വന്നിട്ടുണ്ട്. ഈ മാസം 20 നാണ് രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യാൻ ജ്യോത്സ്യൻ കുറിച്ചുനൽകിയെന്നാണ് വാർത്തയിൽ പറയുന്നത്. ഇത്തരം വസ്തുതകൾ പരിശോധിക്കാതെ ജന്മഭൂമി വാർത്ത പങ്കുവെക്കരുതായിരുന്നെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.