വീണ്ടും വാർത്തകൾക്ക് കാതോർത്തപ്പോഴാണ് ഒരു ഈദ് കൂടി വന്നെന്നറിയുന്നത്. കൊവിഡിന്റെ അതിഭീകരമായ തരംഗം ആളുകളെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും എങ്ങിനെ ഈ കാലഘട്ടത്തെ തരണം ചെയ്യാൻ കഴിയും. ചരിത്രം പഠിക്കുമ്പോൾ എന്നും ഇതുപോലെ മാനവരാശിയെ പിടിച്ചുകുലുക്കിയ പലതിൽ നിന്നും കരകയറിയതിന്റെ ഒരുപാട് സുവർണ്ണ കഥകൾ പറയാനുണ്ടാകും.
പെരുന്നാള്‍ ഓർമ്മയിൽ ആദ്യം മനസ്സിൽ തട്ടുന്നത് പോസ്റ്റുമാൻ കാക്കയുടെ വീട്ടിലെ ബിരിയാണിയാണ്. അഛനുമമ്മയുമൊത്ത് ലൈൻ ക്വാർട്ടേഴ്സിലെ ഏഴാം നമ്പർ മുറിയിൽ താമസിച്ചുപോരുന്ന കാലം. കേർട്ടേഴ്സിന്റെ ഏറ്റവും അറ്റത്ത് ഗേയ്റ്റിൽനിന്ന് ഏറ്റവും ദൂരെയാണ് നമ്മുടെ മുറി. മതിലിന്റെ അപ്പുറത്ത് മേൽക്കൂര ഓടുപാകിയ പുര. അവിടെ ഞങ്ങളുടെ നാട്ടിലെ പോസ്റ്റുമാനും ഭാര്യയും രണ്ടു കുട്ടികളും. എന്നും എന്തെങ്കിലു കത്തും ബുക്ക് പോസ്റ്റുമായി അദ്ദേഹം വീട്ടിലെത്തുമായിരുന്നു. ഏറ്റവും രസമെന്തന്നാൽ അങ്ങേരുടെ അത്തറിന്റെ മണമാണ്. എന്നും ഒരേ മണം. നല്ല നറുമണം മുക്കിൽ അടിച്ചുകയറും. മൂപ്പർ വന്നുപോയിക്കഴിഞ്ഞാലും അതങ്ങനെ കാറ്റിൽ പാറന്നുനടക്കും. എല്ലാ പെരുന്നാൾക്കും മൂപ്പർ അഛ്ചനെയും എന്നെയും ഉച്ചയ്ക്ക് ഊണു കഴിക്കാൻ വിളിക്കും. നല്ല ചൂടു ബിരിയാണി, ഉള്ളി അരിഞ്ഞതും തൈരും, കൂടെ ഒരു കൂട്ടം അച്ചാർ, നല്ല ഒരു ചമന്തിയും. വയറു വീർക്കാൻ പിന്നെന്തെങ്കിലും വേണോ. ഇറങ്ങാൻ നേരം വീട്ടിലേക്ക് പൊതിഞ്ഞു തരാനും മൂപ്പരുടെ ഭാര്യ മടിക്കാറില്ല. കാലങ്ങൾ കുറേ കഴിഞ്ഞു. വീടുമാറി ഇന്നും അത്തറും പരത്തി കാക്ക ഇതിലേ പോകുമ്പോൾ എനിക്കോർമ്മ വരുന്നത് ആ ബിരിയാണിയാണ്.
അങ്ങിനെയൊക്കെ ചെറുപ്പകാലം കഴിഞ്ഞുപോയിക്കൊണ്ടിരുന്നു. നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന കാലം. യൂണിഫോം നിക്കറുമാറി പാന്റായ ഒരു അഹങ്കരവും കൂട്ടിനുണ്ട്. ഒപ്പം ബെഞ്ചിലിരിക്കുന്നത് റാഷിദാണ്. നാലാൺമക്കളുള്ള കുടുംബത്തിലെ മൂന്നാമൻ. ഒരുമിച്ചിരിക്കും കളിക്കും പക്ഷെ എന്നും ഉച്ചയ്ക്ക് അവൻ സ്കൂളിന്റെ അടുത്ത് വീടെന്നും പറഞ്ഞ് അങ്ങോട്ട് കഴിക്കാൻ പോകും. ആ സമയം ഞാൻ ഏകനാണ്, പിന്നെ ഉഷറാക്കാൻ അവൻ വരണം. അല്ലറച്ചില്ലറ ഗപ്പി കച്ചവടവും ഗോലി വിൽപ്പനയും നടത്തി ബിസിനസ്സിന്റെ ആദ്യ പാഠങ്ങൾ എന്നെ പഠിപ്പിക്കുന്നത് അവനാണ്. അങ്ങന്നെ കടന്നുപോകുന്ന ഒരു സമയത്താണ് ആശാൻ ആദ്യമായി നോമ്പിന്റെ കാര്യം പറയുന്നത്. രാവിലെ മുതൽ കഴിക്കാതിരിക്കണമത്രെ. ഉമ്മിനീരു പോലും ഇറക്കിക്കൂട, വൈകുന്നേരം എന്തും കഴിക്കാം. മധുനാരങ്ങ മുതൽ ഇറച്ചിപത്തിരിവരെ നിറയുന്ന തീൻമേശകളെക്കുറിച്ച് കേട്ടപ്പോൾ എന്റെ കണ്ണുകൾ വീടർന്നു.
എന്തിനാ നോമ്പെടുക്കുന്നെ ?
സ്വർഗ്ഗത്തിൽ പോകാൻ.
വിശന്നിരുന്നാൽ സ്വർഗ്ഗത്തിൽ പോകുമോ?
വിശന്നിരുന്ന് നീ ദൈവത്തെ വിളിക്കുമ്പോൾ ദൈവത്തിന് നിന്നോട് സ്നേഹം വരും. അപ്പോൾ നീ എന്തു ചോദിച്ചാലും ദൈവം തരും .
സൈക്കിൾ തരുമോ ?
ഇങ്ങനെ പ്രാർത്ഥിച്ച എന്റെ മൂത്ത ഇക്കാക്കയ്ക്ക് എന്താ കിട്ടിയെതെന്ന് അറിയോ?
എന്താ?!..
വീഡീയോ ഗെയിം.
ഹൊ, എന്നാ ഞാനും നോമ്പെടുക്കാൻ പോവ...
30 ദിവസം എടുക്കണം. വെള്ളം പോലും കുടിക്കരുത്.
അങ്ങനെ നിബന്ധനകൾ ഒരോന്നായി അവൻ പറഞ്ഞു. അടുത്ത ദിവസം നോമ്പുതുടങ്ങും മുമ്പേ അമ്മയോട് എല്ലാം പറഞ്ഞ് ശട്ടംകെട്ടി. രാവിലെ കഴിക്കുന്നു, പിന്നെ നോയമ്പ്, വൈകിട്ട് ബാങ്ക് വിളിക്കുമ്പോൾ മൃഷ്ടാന്ന ഭോജനം.
രാവിലെ എഴുന്നേറ്റപ്പോൾ സമയം 8 മണി, പണിപ്പാളി. എന്നിട്ടും തീരുമാനത്തിൽ മാറ്റമില്ലാതെ നോമ്പെടുക്കാൻ തന്നെ തീരുമാനം. പക്ഷെ വിശപ്പ് മുത്ത് കണ്ണടഞ്ഞപ്പോൾ പത്തുമണിക്കുതന്നെ വെള്ളം കുടിച്ച് എല്ലാം നിർത്തി. നോമ്പിനോട് വിടവാങ്ങി. ആദ്യശ്രമം പാളി. ഇന്നും 30 നോമ്പെടുക്കുന്നവരെ കാണുമ്പോൾ എനിക്ക് അവരോട് ബഹുമാനമാണ്. അപാര കൺട്രോളുള്ള പഹയന്മാർ. ഇന്ന് നോമ്പ് കൂട്ടുകാർക്കൊപ്പം ആഘോഷമാക്കാറാണ് പതിവ്. എല്ലാ നോമ്പും കൃത്യമായെടുത്ത് അവസാന പെരുന്നാൾ ദിവസം എല്ലായിടത്തും തല കാണിച്ച് കൂട്ടായിയിലൊ കോഴിക്കോടോ ചായ കുടിച്ച് സൊറയും പറഞ്ഞിരിക്കേണ്ടതാണ്. എന്തു ചെയ്യാം...
ബല്ലാത്ത പഹയൻ കൊറോണ.