കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര സർക്കാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ അനുപം ഖേർ. ബോളിവുഡ് നടന്മാരിൽ കടുത്ത മോദി ഭക്തനായ അനുപം ഖേർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാറിനെതിരെ രംഗത്ത് വന്നത്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാറിന് എവിടെയൊക്കെയോ വീഴ്ചപറ്റിയിരിക്കുന്നു. പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനേക്കാൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി മോദിയെ പരോക്ഷമായി ഖേർ വിമർശിച്ചു.
വിമർശിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്, തെരഞ്ഞെടുത്ത ജനങ്ങൾക്കായി സർക്കാർ സാഹചര്യത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്, ശവങ്ങൾ നദിയിൽ പൊങ്ങിവരുന്നതൊക്കെ മനുഷ്യത്വം ഇല്ലാത്തവർക്ക് മാത്രമെ കണ്ടുനിൽക്കാൻ കഴിയുകയുള്ളു. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇതിനെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതും ശരിയല്ലെന്നും ദേശീയ അവാർഡ് ജേതാവ് കൂടിയായ ഖേർ പറഞ്ഞു. സംഭവിച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും ഖേർ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തെ മോശമായി കൈകാര്യം ചെയ്തതിന്റെ പേരിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ചയാൾക്കെതിരെ രണ്ടാഴ്ച മുമ്പ് അനുപം ഖേർ പ്രതികരിച്ചിരുന്നു. മോദി തിരിച്ചുവരും എന്നായിരുന്നു ഖേറിന്റെ പ്രതികരണം. തൊട്ടുപിന്നാലെയാണ് രാജ്യത്തെ അവസ്ഥ മോശമായതിന്റെ പേരിൽ ഖേർ കേന്ദ്ര സർക്കാറിനെതിരെ രംഗത്ത് വന്നത് ബിജെപി വൃത്തങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഖേറിന്റെ ഭാര്യ കിരൺ ഖേർ ബിജെപി എംപിയാണ്. കലാ സാംസ്കാരിക രംഗത്തെ സംഘപരിവാർ ഇടപെടലിനെ ശക്തമായി ന്യായീകരിക്കുന്ന നടനാണ് അനുപം ഖേർ.