മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുഷ്കയും വിരാടും സമാഹരിച്ചത് 11 കോടി രൂപ. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ സംഭാവന നല്‍കിയിരുന്നു ഈ താര ദാമ്പതികള്‍. 'നമ്മുടെ രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. നമ്മളൊരുമിച്ച് നിന്നാല്‍ ഈ പ്രതിസന്ധിയേയും നമ്മള്‍ അതിജീവിക്കും. #inthisTogether എന്നൊരു കാമ്പയ്ന്‍ ഞങ്ങള്‍ ആരംഭിക്കുകയാണ്. ഇതുവഴി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമാണ് ലക്ഷ്യം വയ്ക്കുന്നത്' - ട്വിറ്ററിലൂടെ അനുഷ്ക നേരത്തെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
സെലിബ്രിറ്റി ദമ്പതികൾ 7 കോടി രൂപ സമാഹരിക്കാനുള്ള ഉദ്ദേശ്യത്തോടെ '#InThisTogether' എന്ന ധനസമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ #InThisTogether#actnow എന്ന പേരിലാണ് പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. 11 കോടി സമാഹരിക്കാന്‍ സാധിച്ചതില്‍ താനും, വിരാടും എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് എംപിഎല്‍ സ്പോര്‍ട്ട്സ് ഫൗണ്ടേഷനോട്. ഞങ്ങളുടെ ഈ ശ്രമത്തിന് നിങ്ങള്‍ തന്ന 5 കോടി, ധനസമാഹരണത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്ന് അനുഷ്ക ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.