തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കി കുടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.
കേസിൽ സ്വപ്നയെ കൂടാതെ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്. കേസിൽ നേരത്തെ എയർഇന്ത്യാ ഉദ്യോഗസ്ഥരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്സ് ജോലി ചെയ്യവെയാണ് സ്വപ്ന സാബുവിനെതിരെ വ്യാജ പരാതി നൽകിയത്. തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്ന അറസ്റ്റിലായതിന് പിന്നാലെയാണ് ഈ കേസും സജീവമായത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു. കളളക്കടത്തുകേസിൽ ജാമ്യം ലഭിച്ചെങ്കിലും കൊഫേപോസ ചുമത്തിയതിനാലാണ് സ്വപ്ന ഇപ്പോഴും ജയിലിൽ തുടരുന്നത്.