മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് കോവിഡ്. കണ്ണിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് കൊവിഡ് ബാധിതനായത്. ഹാനിബുബുവിനെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് വിചാരണ തടവുകാരനായി ഹാനി ബാബു കഴിയുന്നത്.
ഇടതുകണ്ണിലെ നീരുകാരണം ഹാനിബാബുവിന്റെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. 2021മെയ് 3-നാണ് ഹാനി ബാബുവിന് ഇടതുകണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്. വേദനമൂലം ഹാനി ബാബുവിന് ഉറങ്ങാനോ, ദിനചര്യകൾ നിര്‍വ്വഹിക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധയുള്ള കണ്ണ് സമയാസമയം കഴുകാനോ വൃത്തിയായി പരിപാലിക്കാനോ പോലും സാധിച്ചിരുന്നില്ല. ജയിലിലെ ഇത്തരം പരിമിതികൾ മൂലം വൃത്തിയില്ലാത്ത തുണികൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടിവരുന്നത്. കണ്ണിലെ അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കുടുംബം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ ഹാനി ബാബുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നും വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു.