വാഷിംഗ്‌ടണ്‍: രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ മാസ്ക് ധരിക്കേണ്ട എന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനം കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പുതിയ തീരുമാനം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദിവസമാണെന്നും, വാക്സിന്‍ പൂര്‍ണമായി എടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ലയെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഒന്നുകില്‍ എല്ലാവരും വാക്സിന്‍ എടുക്കുക, അല്ലെങ്കില്‍ അതുവരെ മാസ്ക് ധരിക്കുകയെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
സാമൂഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജനജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും. 154 ദശലക്ഷം പേര്‍ക്ക് ഒരു ഡോസ് വാക്സിനും അമേരിക്ക നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതിനാലാണ് അമേരിക്കയുടെ പുതിയ തീരുമാനം.
കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് അമേരിക്കയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. സാധാരണഗതിയിലേക്ക് തിരിച്ചുവരുവാന്‍ ഞങ്ങള്‍ എല്ലാവരും കൊതിച്ചിട്ടുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറകടര്‍ റോച്ചൽ വലൻസ്കി പ്രതികരിച്ചു.