ഉത്തർ പ്രദേശിയെ കനൗജിൽ സെക്കന്റ് ഹാൻഡ് കാർ വാങ്ങാൻ നവജാത ശിശുവിനെ വിറ്റതായി പരാതി. തിർവ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുമായി കുട്ടിയുടെ അമ്മയുടെ അച്ഛൻ പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സതൗറിലുള്ള തന്റെ മകളും ഭർത്താവും ചേർന്ന് കുട്ടിയെ മൂന്ന് മാസം മുമ്പ് ഗുർഷാഹഗഞ്ജിലെ ബിസിനസുകാരന് വിറ്റതായാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഒന്നര ലക്ഷം രൂപക്കാണ് വിൽപനയെന്നും പൊലീസ് പറഞ്ഞു. ദമ്പതികളുടെ കൈവശം ഒരു കാർ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കാർ വാങ്ങാനാണ് കുഞ്ഞിനെ വിറ്റതെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. കുഞ്ഞ് ഇപ്പോഴും ബിസിനസുകാരനൊപ്പമാണുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.