ബലാത്സംഗകേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന സച്ച ദേര സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന് ആശുപത്രിയിൽ വിവിഐപി ചികിത്സ. റോത്തകിലെ സുനാരിയ ജയിലിലുള്ള ഗുർമീതിനെ ജയിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പിജിഐഎംഎസിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തെ തുടർന്നാണ് ഗുർമീതിനെ വിദഗ്ധ ചികിത്സ നൽകാൻ ജയിൽ അധികൃതർ തീരുമാനിച്ചത്.
ഈ മാസം 12 നാണ് ഗുർമീതിനെ ഡോക്ടർമാർ പരിശോധിച്ചത്. ഇയാളുടെ പരിചരണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രത്യേക മുറിയിലാണ് ഗുർമീതിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഗുർമീതിനെ പിജിഐഎംഎസിൽ പ്രവേശിപ്പിച്ചകാര്യം ഉന്നത പൊലീസ് അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസമ്മർദ്ദത്തിൽ മാറ്റമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സക്കായി പിജിഐഎംഎസിൽ പ്രവേശിപ്പിച്ചതെന്ന് ഹരിയാന ജയിൽ ഡിജിപി ശത്രുജീത്ത് സിംഗ് കപൂർ പറഞ്ഞു.
ഗുർമീത് തുടക്കത്തിൽ കൊവിഡ് പരിശോധനക്ക് വിസമ്മതിച്ചെന്ന് പിജിഐഎംഎസ് ആശുപത്രി അധികൃതർ പറഞ്ഞു. ഗുർമീതിന്റെ ആരോഗ്യ നിലതൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ ആയിരങ്ങൾ കഴിയുമ്പോൾ ബലാത്സംഗ പ്രതിക്ക് വിവിഐപി പരിഗണന നൽകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടായാക്കിയിട്ടുണ്ട്.
രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീത് സിംഗിനെ 2017ൽ 20 വർഷം തടവിന് ശിക്ഷിച്ചത്.