COVID-19 ന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോകമെമ്പാടുമുള്ള സർക്കാരുകൾ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 153,000-ത്തിലധികം ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 5,800 ആയി. സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. സ്‌പെയിൻ, ഓസ്‌ട്രേലിയ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറിലധികം പേർ മരിച്ചതായി ഇറാൻ അറിയിച്ചു. 14,000 ത്തോളം പേര്‍ രോഗ ബാധിതരാണ്. യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് ടെഹ്‌റാന്‍ പറയുന്നു. യൂറോപ്പിൽ നിന്നുള്ള എല്ലാ സന്ദർശകർക്കും പ്രത്യേക സ്ക്രീനിംഗ് നടപടികൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയ. ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും പുറത്തു നിന്നും വരുന്നവരില്‍നിന്നാണ് ഇപ്പോള്‍ വൈറസ് പടരുന്നത്. 16 പേരിലാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. അതോടെ മൊത്തം രോഗികളുടെ എണ്ണം 80860 ആയി.