തിരുവനന്തപുരം: മെയ് 20-ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരും അന്നേ ദിവസം തന്നെ ചുമതലയേല്‍ക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തും. സത്യപ്രതിജ്ഞയ്‌ക്ക് നിയമസഭാ സെക്രട്ടറിയറ്റ് ഒരുങ്ങിക്കഴിഞ്ഞു. 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യ സമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ് തയ്യാറെടുപ്പ് നടത്തുന്നത്.
20-ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. യോഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കേണ്ട തീയതി തീരുമാനിക്കുകയും പ്രോട്ടേം സ്‌പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും. തുടർന്ന്, ഗവർണർക്ക് ശുപാർശ കൈമാറും. അതോടെയാണ് സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക. ഇതിനുപിന്നാലെ നിയമസഭാ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ടവർക്ക് രേഖാമൂലം വിവരം നൽകും.
ആദ്യദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാം ദിവസം സ്‌പീക്കർ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് ഒരുമാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടൻ ഗവർണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേർക്കും.