ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചുവെന്ന് ആരോപിച്ച് 15 പേരെ അറസ്റ്റു ചെയ്തു. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററുകള്‍ സംബന്ധിച്ച് വ്യാഴാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു.
“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
നോർത്ത് ഈസ്റ്റ് ദില്ലിയിലാണ് മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും രണ്ട് പേരെ അവിടെ നിന്ന് അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പടിഞ്ഞാറൻ ദില്ലിയില്‍ മൂന്നും, മധ്യ ദില്ലിയില്‍ നാലും എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലുപേരെയാണ് ഈ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്. രോഹിണിയിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടു പേരെ അറസ്റ്റു ചെയ്തു. കിഴക്കൻ ദില്ലിയിലും ദ്വാരകയിലും ഓരോ എഫ്ഐആർ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തിനുശേഷം സർക്കാരും ഭരണകൂടവും ജനങ്ങളും അലംഭാവം കാട്ടിയെന്ന് ആര്‍എസ്എസ് പോലും വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നുമുണ്ട്. അതിനിടയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മോദി വിരുദ്ധ പോസ്റ്ററുകള്‍ ഉയരുന്നത്.