മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ രാത്രി ഗവർണർ ലാൽജി ടണ്ടനെ സന്ദർശിച്ചു. പുലർച്ചെ 12.20 ഓടെ രാജ്ഭവനിൽ നിന്ന് ഇറങ്ങിയ അദ്ദേഹം ഗവർണർ തന്നെ ചർച്ചയ്ക്ക് വിളിച്ചതായിരുന്നു എന്ന് വ്യക്തമാക്കി. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചതിനെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസപ്രമേയം ഇന്നു തന്നെ പരിഗണിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. നിയമസഭാ സെക്രട്ടേറിയറ്റ് ഇന്നലെ രാത്രി പുറത്തുവിട്ട കാര്യപരിപാടിയിൽ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് ഗവർണറുടെ നയപ്രഖ്യാപനവും നന്ദിപ്രമേയവും മാത്രമാണ് കാര്യപരിപാടിയിൽ ഉള്ളത്.
അതേസമയം, ജയ്പൂർ റിസോർട്ടിൽ നിന്ന് ബിജെപി എംഎൽഎമാർ തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൌഹാന്‍ ഭോപ്പാലിലെ ഒരു ഹോട്ടലില്‍വെച്ച് എംഎൽഎമാരുമായി ചര്‍ച്ച നടത്തി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കമൽനാഥ് അവധി ദിനമായ ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറു മാറിയ 22 വിമത എംഎൽഎമാർ ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടില്ല. വിമതർ നേരിട്ടു വന്നാൽ മാത്രമേ അവരുടെ രാജി സ്വീകരിക്കൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. പലരും വാട്സാപ്പിൽ വീഡിയോ സന്ദേശമയച്ചുവെന്നും, സുരക്ഷ ഒരുക്കണമെന്നും കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടതായും സ്പീക്കര്‍ പറഞ്ഞു.
നേരത്തെ രാജി നൽകിയ ആറ് മന്ത്രിമാർ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്പീക്കർ അംഗീകരിച്ചു. ഇതോടെ നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്. 230 അംഗ നിയമസഭയിൽ 114 പേരുമായാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.