ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിൽ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ. ഏതാനും മാസമായി ആളുകൾ മരിച്ചവരെ ഇവിടെ അടക്കം ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മണലിലാണ് മൃതദേഹങ്ങൾ കുഴിച്ചിടുന്നത്. ശക്തമായ കാറ്റിൽ മണൽ നീങ്ങുമ്പോൾ മൃതദേഹങ്ങൾ പുറത്തെത്തുന്നു. പക്ഷികളും നായ്ക്കളും അവശിഷ്ടങ്ങൾ കൊത്തിവലിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
പകർച്ചവ്യാധി സമയത്ത് കൂടുതൽ രോഗം പടരാൻ ഇത് കാരണമാകുന്നു. ആളുകൾ നിസ്സഹായരാണ്. പലരും ദരിദ്രരാണ്, ശ്മശാനത്തിൽ സംസ്കരിക്കാനുളള പണം ഇവരുടെ പക്കൽ ഇല്ല . സർക്കാർ ഇടപെടണമെന്നും ജനങ്ങൾ പറഞ്ഞു. സ്ഥിതിഗതികൾ ജില്ലാ ഭരണാധികാരികളെ ധരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.ദുർഗന്ധം കാരണം നദിയിൽ കുളിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ഗാസിപൂരിലും ബീഹാറിലെ ബുക്‌സറിലും പുഴയിൽ മൃതദേഹങ്ങൾ പൊങ്ങിയിരുന്നു. കൂടാതെ യുപിയിലെ ഉന്നാവോയിൽ കൊവിഡ് രോഗികളുടെ മൃതദേഹം മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പത്തിലേറെ മൃതദേഹങ്ങളാണ് മണലിൽ നിന്ന് കണ്ടെടുത്തത്. അധികം താഴ്ചയിലല്ലാതെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്. ഗംഗാ നദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
71 മൃതദേഹങ്ങളാണ് ബീഹാറിലെ ബക്സറിൽ ഗംഗാനദിയിൽ നിന്ന് പുറത്തെടുത്തത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഗംഗാ അതിർത്തിയിൽ ബീഹാർ വലകെട്ടിയിട്ടുണ്ട്. മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ബീഹാറിലെ റാണിഘട്ടിലാണ് ബീഹാർ സർക്കാർ വലകെട്ടിയിരിക്കുന്നത്. ബീഹാറിലെ ബക്സർ ജില്ലയിൽ ഗംഗയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചതായി ബീഹാറിലെ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാർ ഝാ അറിയിച്ചു.