തിരുവനന്തപുരം: പാലക്കാട് ഒഴികെ മലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ രാവിലെ വരെ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗോവയിലെ പനാജി തീരത്തുനിന്ന് ഏകദേശം 130 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 450 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വരാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 700 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 840 കിമീ തെക്കു കിഴക്കു ദിശയിലുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടൗട്ടെ സ്ഥിതി ചെയ്യുന്നത്. മേയ് 16 ന് രാവിലെ 8.30 ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് നല്‍കിയ അറിയിപ്പനുസരിച്ച് അടുത്ത 24 മണിക്കൂര്‍ ജാഗ്രത തുടരണം.