ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തതെന്ന വിചിത്ര വാദവുമായി ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയില്‍ നിന്നും കൊവിഡ് വൈറസില്‍ നിന്നും രക്ഷപെടാം.
ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും, ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഈ വിചിത്ര വാദമുന്നയിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം കൊവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ പശുവിന്റെ ചാണകമോ മൂത്രമോ സഹായിക്കുന്നുവെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയ സമയത്താണ് പ്രഗ്യാ സിംഗിന്റെ പ്രസ്താവന. കോവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചാണകമോ മൂത്രമോ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല, ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.