പിണറായി വിജയൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നിവരെ മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു. ജെ ചിഞ്ചുറാണി ചാത്തന്നൂരിൽ നിന്നാണ് ജയിച്ചത്. ഇവർ മൂന്ന് പേരും സംസ്ഥാന എക്സിക്യൂട്ട് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ജി ആർ അനിൽ എഐടിയുസി നേതാവാണ്. സംസ്ഥാന കൗൺസിൽ അംഗമാണ് അനിൽ. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചത്.
പുനലൂരിൽ നിന്നുള്ള സുപാലിന്റെ പേരും പരിഗണിച്ചിരുന്നു. വനിതാ പ്രാതിനിധ്യമാണ് ചിഞ്ചുറാണിക്ക് തുണയായത്. ഗൗരിയമ്മക്ക് ശേഷം ആദ്യമായാണ് സിപിഐക്ക് വനിതാ മന്ത്രിയുണ്ടാകുന്നത്. നാദാപുരം എംഎൽഎ ഇകെ വിജയനെയും പരിഗണിച്ചിരുന്നു. മലബാറിന് പ്രാതിനിധ്യം നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അടൂരിൽ നിന്നുള്ള ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇ ചന്ദ്രശേഖരന് രണ്ടാം ഊഴം നൽകുമെന്ന് നേരത്തെ സൂചയുണ്ടായിരുന്നു. എന്നാൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സിപിഐ നേതൃയോഗങ്ങൾ തീരുമാനിക്കുകയായിരുന്നു. ചന്ദ്രശേഖരൻ നിയമസഭാ കക്ഷി നേതാവായി തുടരും.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ 21 പേരാണ് ഉണ്ടാവുക. മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെ 12 പേരാണ് സിപിഎമ്മിൽ നിന്ന് മന്ത്രിസഭയിൽ ഉണ്ടാകും. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ഉണ്ടാകും. ജെഡിഎസ്, എൻസിപി എന്നീവർക്ക് ഓരോ മന്ത്രിസ്ഥാനം നൽകും. രണ്ട് മന്ത്രി സ്ഥാനങ്ങൾ 4 ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം നൽകും. ഒരു എംഎൽഎമാത്രമുള്ള എൽജെഡിക്ക് മന്ത്രി സ്ഥാനം നൽകില്ല.
മുന്നണിക്ക് പുറത്തുള്ള കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം നൽകില്ല. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ, ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജു എന്നിവർ ആദ്യ ടേമിൽ മന്ത്രിമാരാകും. കോൺഗ്രസ് എസിലെ കടന്നപ്പള്ള രാമചന്ദ്രൻ, കേരളാ കോൺഗ്രസ് ബിയിലെ ഗണേഷ് കുമാർ എന്നിവർ രണ്ടാം ടേമിലും മന്ത്രിമാരാകും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആന്റണി രാജു ആദ്യ ടേമിൽ മന്ത്രിയാവുന്നത്.