പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കെകെ ഷൈലജക്ക് മന്ത്രി സ്ഥാനം നൽകില്ല. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണ് ജോർജ്, വി അബ്ദുറഹ്മാൻ എന്നിവരെ മന്ത്രിമാരാക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്പീക്കറായി എംബി രാജേഷിനെ നിശ്ചയിച്ചു. കെകെ ഷൈലജ പാർട്ടി വിപ്പാകും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെ നിശ്ചയിച്ചു.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. എം വി ജയരാജൻ ഉൾപ്പെടെയുള്ള 7 പേർ ഷൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഭൂരിഭാഗം കോടിയേരിയുടെ അഭിപ്രായത്തോട് യോജിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പിബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എംഎ ബേബി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നവരെ മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു. ജെ ചിഞ്ചുറാണി ചാത്തന്നൂരിൽ നിന്നാണ് ജയിച്ചത്. ഇവർ മൂന്ന് പേരും സംസ്ഥാന എക്സിക്യൂട്ട് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ജി ആർ അനിൽ എഐടിയുസി നേതാവാണ്. സംസ്ഥാന കൗൺസിൽ അംഗമാണ് അനിൽ. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചത്.