തിരുവനന്തപുരം: എംവി.രാഘവന്‍, കെആര്‍ ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലിയാണ് വീണ്ടും സിപിഐഎമ്മില്‍ അരങ്ങേറിയതെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. കോവിഡ് കാലഘട്ടത്തില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിനു പാര്‍ട്ടി ഫ്രാക്ഷന്‍ നിലപാടുകള്‍ക്ക് എതിരായി ഐഎംഎയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ ശരിവച്ചതിനാണ് കെകെ ശൈലജയെ നട്ടാല്‍ കുരുക്കാത്ത കാരണം പറഞ്ഞു മാറ്റി നിര്‍ത്തിയത്. മുഖ്യന്റെ മരുമകന്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ തുടങ്ങി പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഞെട്ടിയത് തുടര്‍ഭരണം നല്‍കിയ കേരള ജനതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെകെ ശൈലജയെയാണു ഗൗരിയമ്മയെപ്പോലെ ഇപ്പോള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജന്‍ ബാബു പറഞ്ഞു.
അതേസമയം, പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണ് ജോർജ്, വി അബ്ദുറഹ്മാൻ എന്നിവര്‍ മന്ത്രിമാരാകും. സ്പീക്കറായി എംബി രാജേഷിനെ നിശ്ചയിച്ചു. കെകെ ഷൈലജ പാർട്ടി വിപ്പാകും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെ നിശ്ചയിച്ചു.