പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മാധ്യമങ്ങൾക്ക് ഉൾപ്പെടെ കർശന നിയന്ത്രണം. കൊവിഡ് പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് പാസ് നൽകിയിരിക്കുന്നത്. ചാനൽ ക്യാമറകൾ അനുവദിക്കില്ല. പിആർഡി വകുപ്പ് മാത്രമാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഈ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകും. 13 ക്യാമറകൾ പിആർഡി സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പാസ് ഉള്ള വാഹനങ്ങൾക്ക് മാത്രമാണ് എംജി റോഡിലേക്ക് പ്രവേശിപ്പിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
250 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുകയെന്ന് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. 500 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. കൊവിഡ് കാലമായതിനാൽ ക്ഷണിക്കപ്പെട്ട പലരും ചടങ്ങിൽ പങ്കെടുക്കില്ല. പ്രതിപക്ഷ നേതാക്കൾ ചടങ്ങിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആളുകളുടെ എണ്ണം കുറച്ചത്. നിലവിൽ സെൻട്രൽ സ്റ്റേഡിയത്തിൽ 250 ൽ താഴെ മാത്രമാണ് കേസരകൾ നിരത്തിയിരിക്കുന്നത്. ആളുകൾ എത്തിയാൽ കൂടുതൽ കസേലകൾ സജ്ജീകരിക്കും. വേദിയുടെ പ്രധാനപന്തലിൽ മാത്രമാണ് കസേലകൾ നിരത്തിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചാണ് കസേലകൾ സജ്ജീകരിച്ചിരിക്കുന്നത്.
വേദിയിലും സദസിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പിഡബ്ല്യുഡി, കെഎസ്ഇബി, പൊലീസ്, ഫയർ എന്നീ ക്ലിയറൻസിനായി വേദി വിട്ടുനൽകി. ഉച്ചക്ക് 1.30 ന് മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. 2.15 ന് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. 50 പൊലീസുകാരെയാണ് സദസിൽ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉച്ച തിരിഞ്ഞ് 3.30 ന് ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന ‘നവകേരള ഗീതാഞ്ജലി ’ പ്രദർശിപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൂറ്റൻ സ്‌ക്രീനിലാണ് നവകേരള ഗീതാഞ്ജലി അരങ്ങേറുക.
കെ ജെ യേശുദാസ്, എ ആർ റഹ്‌മാൻ, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ എന്നിവരാണ് ഗീതാഞ്ജലിയുമായി സ്കീനിൽ എത്തുക.
മമ്മൂട്ടി പരിപാടിയുടെ അവതരണം നടത്തും. ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് സംവിധായകൻ. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. പിആർഡിയും കേരള മീഡിയ അക്കാഡമിയും ചേർന്നാണ് ഗീതഞ്ജലി നിർമിച്ചത്.