തിരുവനന്തപുരം ശ്രീചിത്തര ആശുപത്രിയിൽ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. സ്‌പെയിൻ സന്ദർശിച്ച ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാൻ നിർദ്ദേശിച്ചു. 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു.റേഡിയോളജി ലാബിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സ്‌പെയിനിൽ നിന്ന് വന്ന കാര്യം ഡോക്ടർ അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ആന്റി ഇൻഫെക്ഷൻ സെൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നിരുന്നാലും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശ്രവ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടർ ഇരുന്ന ക്യാബിൻ അണുവിമുക്തമാക്കും.
ആദ്യമായാണ് കേരളത്തിൽ ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേർ വീടുകളിലും 289 പേർ ആശുപത്രികളിലുമാണ്. വീടുകളിൽ കഴിയുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിന് കർശന ഇടപെടലുകൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.