19 ഭിന്നശേഷിക്കാരെ കുത്തിക്കൊന്ന ജപ്പാന്‍ സ്വദേശിക്ക് വധശിക്ഷ. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. ടോക്കിയോയ്ക്ക് സമീപമുള്ള ഒരു ഭിന്നശേഷിക്കാരുടെ പുനരധിവാസകേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു 30 കാരനായ സതോഷി ഉമാത്സു. കെയര്‍ ഹോമിലെ അന്തേവാസികളെയാണ് അയാള്‍ കൊലപ്പെടുത്തിയത്. 45 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനുശേഷം ഇയാള്‍ പോലീസ്സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 'മാനസിക വൈകല്യമുള്ളവർ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും സമൂഹത്തിനുവേണ്ടിയാണ് താനത് ചെയ്തതെന്നുമായിരുന്നു' പ്രതിയുടെ മൊഴി.
യോകോഹാമ ജില്ലാ കോടതിയാണ് അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടത്. വിധിയെ സ്വഗതം ചെയ്ത പ്രതി അപ്പീൽ നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. കോടതി വിജാരണക്കിടെയും ഉമാത്സു തന്‍റെ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, കഞ്ചാവിന്‍റെ അമിതമായ ഉപയോഗം മൂലം മനോനില തെറ്റിയതിനാലാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു' അഭിഭാഷകരുടെ വാദം. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, അത്യന്തം മനുഷ്യത്വ വിരുദ്ധമായ കൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഭിന്നശേഷിക്കാര്‍ രാജ്യത്തിനും കുടുംബങ്ങള്‍ക്കും ഭാരമാണെന്നും അത്തരക്കാരെ കൊന്ന് രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി നേരത്തെ സ്പീര്‍ക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.