ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് ലക്ഷദ്വീപ് ജനങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ സജീവ ചർച്ചയാവുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.
റിമയുടെ വാക്കുകള്‍
ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്
നേരത്തെ പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, സിത്താര തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ‘ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്! ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു', എന്നാണ് സിത്താര പ്രതികരിച്ചത്.