ദുബായ്: ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രമായി ചുരുക്കി സൗദി അറേബ്യ. സൗദിയിലെ ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം എടുത്തത്. രാജ്യത്തെ എല്ലാ പള്ളികൾക്കും ബാധകമായ ഉത്തരവ് ഇസ്ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് പുറത്തിറക്കി.
ലൗഡ് സ്പീക്കറിന്റെ ശബ്ദം മൂന്നിൽ ഒന്നായി കുറയ്ക്കാനും നിർദേശമുണ്ട്. പ്രവാചകന്റെ ഹദീസിൽ പരാമർശിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. “ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്.”
മുതിർന്ന മതപണ്ഡിതന്മാരായ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉതൈമിൻ, സാലിഹ് അൽ ഫൗസാൻ തുടങ്ങിയവർ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഫത്വ ഇറക്കിയിരുന്നു. ഇതികൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.