തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. കൊവിഡ് ചികിത്സയിലായിരുന്ന ഇയാളെ രോഗമുക്തനായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഭർത്താവായ ഉണ്ണിയും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് കാണിച്ച് പ്രിയങ്ക നേരത്തെ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ പ്രിയങ്കയെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം വെമ്പായം സ്വദേശിയായ പ്രിയങ്കയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ണിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭർതൃഗൃഹത്തില്‍ നിന്ന് കുറച്ച് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ വീട്ടിലെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രിയങ്കയുടെ കുടുംബവും ആരോപിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം. മരണത്തിന് ശേഷം പ്രിയങ്കയുടെ അനിയനും പൊലീസിൽ പരാതി നല്‍കിയിരുന്നു. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയെ മര്‍ദിക്കുന്ന വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.
2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ഉണ്ണി ചലച്ചിത്ര ലോകത്തിലെത്തുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്.