ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ പ്രതിപക്ഷത്തെ പല മിന്നും താരങ്ങളും കാലിടറി വീണു. അതില്‍നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റില്‍ ഇത്തവണ ജനം ഒരു വനിതയെ വിജയിപ്പിച്ചു. അത് വെറും ഒരു വിജയമായിരുന്നില്ല. ക്രൂരമായി കൊല്ലപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോടുള്ള ആദരമായിരുന്നു. വടകര മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ഒരഭിലാഷം ആ വിജയത്തിന് പിന്നില്‍ വായിച്ചെടുക്കാം. തങ്ങള്‍ അനുഭവിച്ച ഒരു വേദനയുടെ ആവിഷ്കാരം കൂടിയായിരുന്നു ജനങ്ങളെ സംബന്ധിച്ച് കെ കെ രമയുടെ വിജയം എന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് എല്‍ ഡി എഫിന് 90 സീറ്റുകള്‍ വരെ ലഭിക്കാം എന്ന സര്‍വ്വേ ഫലങ്ങളില്‍ നിന്ന് വടകര വഴി മാറിനടന്നത്.
കേരളത്തില്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളെയാണ് കെ കെ രമ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. തങ്ങളുടെ കൊടിയ അനുഭവങ്ങള്‍ തലയില്‍ പേറി കൊല്ലപ്പെട്ടവരുടെ ശരീരം കണക്ക് പിച്ചിച്ചീന്തപ്പെട്ട മനസുമായി അവര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞുകൂടുന്നുണ്ട്. ഇരുട്ട് പരക്കുമ്പോള്‍ അവരുടെ കണ്‍മുന്നില്‍ ലക്ഷ്യവേദിയായ കഠാരകള്‍ വെള്ളിചില്ലുകള്‍ വിതറും. കാതുകളില്‍ അട്ടഹാസങ്ങള്‍ മുഴങ്ങും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടവര്‍ കണ്ണുകലങ്ങി അവര്‍ക്ക് മുന്നില്‍ വന്ന് ഏങ്ങലടിക്കും. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മകളില്‍ തിങ്ങിത്തുളുമ്പുന്ന ജലകണങ്ങള്‍, ജീവിച്ചുകൊതിതീരാതെ പറിച്ചെറിയപ്പെട്ടവരില്‍ നിന്ന് പകര്‍ന്നുതുളുമ്പുന്നതാണ്. നിരന്തരം കൊളുത്തിവലിക്കുന്ന അതിദയനീയമായ ഓര്‍മ്മകളില്‍ പിടയുന്നവരുടെ മനസ്സാക്ഷിയായാണ് കെ കെ രമ ഇന്ന് നിയമസഭയില്‍ ഇരിക്കുന്നത്. "തെരുവില്‍ വീണ ചോരക്കുള്ള മറുപടിയാണ് തന്‍റെ ജയം. അംഗസഖ്യയിലല്ല, നിലപാടിലാണ് കാര്യം, നിയമസഭയില്‍ ഉയര്‍ന്നു വരിക ടിപി യുടെ ശബദമാകും"- സത്യപ്രതിജ്ഞക്ക് ശേഷം രമ പറഞ്ഞ വാക്കുകള്‍ അതിനെ പ്രതിഫലിപ്പിച്ചു.
ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പരാജയമോ വിജയമോ ആയി രമയുടെ വിജയത്തെ കാണുന്നവര്‍, അവരുടെ പ്രസ്ഥാനത്തിന്റെ ഭാവി, നിയമസഭയില്‍ അവര്‍ പ്രത്യേക ബ്ലോക്കായി ഇരുക്കുന്നതിന്റെ പ്രതിസന്ധികള്‍, ആര്‍ എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി, അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിക്കാന്‍ പോകുന്ന സമീപനം തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യട്ടെ, പ്രസക്തം തന്നെയായ അത്തരം വിഷയങ്ങള്‍ക്കപ്പുറം ആണത്ത രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ആക്രമണ സ്വഭാവത്തിനും ജനാധിപത്യത്തിന് മൊട്ടുസൂചി കുത്താന്‍ പോലും ഇടം നല്‍കാത്ത നിഷ്ടൂരമായ കയ്യാങ്കളിക്കുമുള്ള മറുപടിയായി തലയുയര്‍ത്തി നില്‍ക്കുന്ന കെ കെ രമ, ഭരണപക്ഷ ബെഞ്ചുകളെയെന്ന പോലെ വെട്ടിക്കൊലകള്‍ക്കും അക്രമണങ്ങള്‍ക്കും കോപ്പുകൂട്ടുന്ന സകല ആണത്തഭാവുകങ്ങളെയും ആലോസരപ്പെടുത്തും.
ജീവിതത്തില്‍ അടിസ്ഥാന നീതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ പ്രതിനിധിയാണ് കെ കെ രമ. പുരോഗമനം പറയുന്നവരുടെ സൈബര്‍ ആക്രമണത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളയാള്‍. അതുകൊണ്ടുതന്നെ സൈബറിടങ്ങളില്‍ അപമാനിതരാവുന്ന സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് രമ. രാഷ്ട്രീയ കൊലപാതങ്ങളിലൂടെ അനാഥരാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധിയാണവര്‍. ജനക്ഷേമവും ജനാധിപത്യവും വികസനവും പറഞ്ഞു വോട്ടുതേടുന്ന കേരളത്തിലെ കക്ഷിരാഷ്ട്രീയ കയ്യൂക്കില്‍ കേരളത്തില്‍ ഇന്നേവരെ കൊലചെയ്യപ്പെട്ട എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും കണ്ണീരുപ്പായി മാറാന്‍ കെ കെ രമക്ക് കഴിയട്ടെ എന്നാശംസിക്കാനാണ് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് സാധിക്കുക