വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആറു മാസം പിന്നിടുകയാണ്. ആദ്യത്തെ രണ്ട് മാസം മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്ത സമരമായിരുന്നു ഗ്രാമങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇരച്ചെത്തിയ കര്‍ഷക പ്രക്ഷോഭം.വാട്സപ്പില്‍ ഡിപി മാറ്റിയും ഫെയ്സ്ബൂക്കില്‍ കാംപയിന്‍ നടത്തിയും കാര്‍ട്ടൂണുകളുടെ പതിപ്പെന്നോണം ട്രോളുകകള്‍ നിരത്തിയും രാജ്യത്തെ ജനങ്ങളൊന്നാകെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചു. എന്നെത്തെയും പോലെ തെരെഞ്ഞെടുപ്പടക്കം മറ്റാഘോഷങ്ങള്‍ വന്നു. മാധ്യമങ്ങള്‍ അവയ്ക്കൊപ്പം പോയി. ആഘോഷങ്ങളുടെ ബാക്കിപത്രമെന്നോണം കൊവിഡ് പിടിമുറുക്കി. ഒന്ന് കുതറാന്‍ പോലുമാവാതെ അനുസരണയോടെ നമ്മള്‍ കൂടെനിന്നു.
എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ് വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു. കടുത്ത മഞ്ഞും മഴയും വെയിലും, പോലീസും, കൊവിഡും... തുടങ്ങി പിന്തിരിഞ്ഞുപോകാന്‍ നിരവധി കാരണങ്ങളുണ്ടായിട്ടും, തഴച്ചുവളരാന്‍ അവര്‍ പാകിയ സമരത്തിന്റെ മുളച്ച വിത്തുകള്‍ക്ക് വെള്ളമൊഴിച്ച് അതിര്‍ത്തികളില്‍ അവര്‍ നില്‍പ്പുണ്ട്. അങ്ങനെ അത്ര പെട്ടന്നൊന്നും പടം മടക്കി പോകുന്നവരല്ല കര്‍ഷകരെന്ന് ചരിത്രമറിയുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. കൊളോണിയല്‍ കാലം മുതലുള്ള കര്‍ഷക പോരാട്ടങ്ങള്‍ തെളിവുകളായി നമുക്ക് മുന്നിലുണ്ട്. ഗാന്ധി നയിച്ച ചമ്പാരന്‍ സത്യാഗ്രഹവും, ഡെക്കാന്‍ കാര്‍ഷിക പ്രക്ഷോഭവും, തെലുങ്കാനാ സമരവും കേരളത്തിലെ പുന്നപ്ര വയലാര്‍ സമരവുമൊന്നും മറക്കരുത്. ഇവയെല്ലാം അവസാനിച്ചത് കര്‍ഷകരുടെ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചപ്പോള്‍ മാത്രമാണ്.
2020-ല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുകയോ, കര്‍ഷകരുമായി സംസാരിക്കുകയോ ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 3 കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. നവംബര്‍26 മുതല്‍ രാജ്യത്തെ അഞ്ഞൂറോളം ചെറുതും വലുതുമായ സംഘടനകള്‍ പ്രക്ഷോഭ രംഗത്തുണ്ട്. അതിര്‍ത്തികളില്‍ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് തടാന്‍ ശ്രമിച്ചു. ഒരു ശക്തിക്കും തടുക്കാന്‍ വയ്യാത്തവിധം ശക്തമായ ഇഛയുടെ ട്രാക്ടര്‍ ഉരുട്ടി അവര്‍ ഭരണസിരാകേന്ദ്രത്തിലെത്തി. കളം മാറ്റി ചവിട്ടിയ സര്‍ക്കാര്‍ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറുടെ മുന്‍കയ്യില്‍ ഉപാധി ചര്‍ച്ചകള്‍ പലവട്ടം നടത്തി. എന്നാല്‍ ഒരു ഉപാധിയും അംഗീകരിക്കില്ല, നിയമങ്ങള്‍ പിന്‍വലിക്കാതെ പിറകോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനിന്ന് ഐതിഹാസിക പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയാണ് കര്‍ഷകര്‍.
ഇരുപത് വർഷം മുൻപ് തുടക്കം കുറിച്ച കർഷക മുന്നേറ്റത്തിന്റെ അന്തിമ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോളീകരണത്തിന്റയും ഉദാരീകരണത്തിന്റെയും ഭാഗമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ ഓരോന്നും കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ബാധിക്കുന്നതാണ്. ദിവസങ്ങളോളം ഗ്രാമ ബന്ദ് നടത്തി കർഷക ഉൽപ്പന്നങ്ങൾ ചന്തകളിലെത്തിക്കാതെ പ്രതിഷേധിച്ചു. റോഡും റയിലും തടഞ്ഞു. അങ്ങനെ ദേശ വ്യാപകമായി വ്യത്യസ്ത പ്രതിഷേധങ്ങൾ നടത്തുകയും അവയ്ക്കൊക്ക വമ്പിച്ച ജനപിന്തുണ ലഭിക്കുകയും ചെയ്തു.
ഇനിയും എത്രനാള്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുമെന്ന ചോദ്യം വളരെ പ്രസക്തമാണ്. നോക്കു ഒരു രാജ്യത്തെ ഒന്നാകെ ഊട്ടുന്നവർക്ക് മുന്തിയ പരിഗണയും ആദരവും ലഭിക്കേണ്ടതല്ലേ? എന്നിട്ടും സമീപ കാലത്ത് കടത്തിൽ മുങ്ങി മൂന്ന് ലക്ഷത്തോളം കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് എന്തുകൊണ്ടാണ്? National crime record bureau യുടെ ഈ കണക്കുകൾ അന്താരാഷ്ട്ര തലത്തിൽ പോലും വലിയ ചർച്ചയായതോടെ മേലിൽ ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ് നിർദേശം നൽകുകയാണുണ്ടായത്. ഇനിമേൽ കർഷക ആത്മഹത്യ രേഖപ്പെടുത്തുകയില്ല അതിനാൽ കണക്കും കിട്ടില്ല. അതിൽ നമുക്കാർക്കെങ്കിലും പ്രതിഷേധമുണ്ടോ? വേവലാതിയുണ്ടോ? ആരെങ്കിലും അതേക്കുറിച്ച് സംസാരിക്കുണ്ടോ? നിയമ പോരാട്ടത്തിന് ഇറങ്ങിയതായി അറിയുമോ? സമൂഹ മാധ്യമങ്ങളിൽ അടക്കം എല്ലാവരും ട്രെന്‍ഡുകള്‍ക്കൊപ്പം നീങ്ങും. അപ്പോഴും കര്‍ഷകര്‍ സ്വന്തം ജീവനും കയ്യില്‍ പിടിച്ച്, കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്, മഞ്ഞും മഴയും കൊണ്ട്, ഫാസിസ്റ്റു, കോർപറേറ്റ് ശക്തികൾക്കെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ട് അതിര്‍ത്തികളില്‍ വിറങ്ങലിച്ചുനില്‍ക്കും. വിജയമല്ലാതെ ഒന്നിനും തങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢൃത്തിനൊപ്പം ആരൊക്കെയുണ്ടാകുമോ, അവരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക.