ബംഗളൂരുവിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു. കേസിലെ പ്രതികളിൽ 6 പേരിൽ 2 പേരാണ് ഇന്ന് പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. ഇരുവർക്കും കാൽമുട്ടിന് താഴെയാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളുടെ പരുക്ക് ഗുരുതരമല്ല. ഒരാൾക്ക് കൈക്കും പരുക്കേറ്റിട്ടുണ്ട്.
പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിസിപി ശ്രണപ്പ എസ്ഡി വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ വെടിവെക്കുകയല്ലാതെ മറ്റ് മാർഗങ്ങളിലെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയത്. വെടിവെപ്പ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൾ ആറ് ദിവസം മുമ്പാണ് കുറ്റകൃത്യം ചെയ്തത്. കേസിൽ രണ്ട് സ്ത്രീകളടക്കം ആറ് പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. പീഡനത്തിന് ഇരയായി സ്ത്രീയും ബംഗ്ലാദേശുകാരിയാണ്. പീഡന ദൃശ്യം പ്രതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മനുഷ്യകടത്തിനാണ് പ്രതികൾ ഇന്ത്യയിൽ എത്തിയത്. അതേ സമയം പീഡനത്തിന് ഇരയായ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ കർണാടക വിട്ടതായാണ് സൂചന. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ടെത്തിയ ശേഷം ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും