കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കടുത്ത നിയന്ത്രണം. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമെ സുപ്രിംകോടതി പരിഗണിക്കൂ. കോടതിയിൽ എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കും. ശരീരോഷ്മാവ് അളക്കുന്ന തെർമൽ യന്ത്രങ്ങൾ ഉപയോഗിച്ച് പ്രാഥമികമായി പരിശോധിക്കും. വീഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത സുപ്രിംകോടതി പരിശോധിക്കും. നിയന്ത്രണങ്ങൾ ജഡ്ജിമാർക്കും അഭിഭാഷകർക്കും, ജീവനക്കാർക്കും ബാധകമായിരിക്കും.
ഡൽഹി പാട്യാല ഹൗസ് കോടതിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹർജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷൻ, അദാലത്തുകൾ എന്നിവ താത്കാലികമായി നിർത്തി വയ്ക്കും. സന്ദർശകർക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ആരെയും കോടതിക്കുള്ളിൽ പ്രവേശിപ്പിക്കില്ല. ഒരു കവാടത്തിലൂടെ മാത്രമാകും പ്രവേശനം.