കോല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമതാ ബാനര്‍ജി കാത്തുനിര്‍ത്തിച്ച നടപടി വിവാദമായതോടെ തീപ്പൊരി ഡയലോഗുമായി തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി.
''താങ്കള്‍ അക്കൌണ്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കഴിഞ്ഞ 7 വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, നോട്ടുനിരോധനത്തെ തുടര്‍ന്ന് എ ടി എമ്മിനു മുന്നില്‍ ഞങ്ങള്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നു, ഇപ്പോള്‍ കൊവിഡ് വാക്സിനു വേണ്ടി ഞങ്ങള്‍ മാസങ്ങളായി കാത്തുനില്‍ക്കുകയാണ്, ഇടയ്ക്കൊക്കെ താങ്കളും കാത്തുനില്‍ക്കൂ" - എന്നായിരുന്നു മഹുവ മൊയ്ത്ര എംപിയുടെ കമന്‍റ്. ട്വിറ്ററിലൂടെയാണ് മഹുവ മൊയ്ത്രയുടെ ആക്ഷേപഹാസ്യം കലര്‍ന്ന കമന്‍റ് പുറത്തുവിട്ടത്."പ്രധാനമന്ത്രി ഒരു മുപ്പത് മിനിട്ട് കാത്തിരിക്കേണ്ടി വന്നതിനെ കുറിച്ച് എന്തൊരു ബഹളമാണ് ഇവിടെ നടക്കുന്നത്, എന്ന മുഖവുരയോടെയാണ് മൊയ്ത്ര എംപിയുടെ ട്വീറ്റ്. ഇതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം 'യാസ്' ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പശ്ചിമ ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ 30 മിനുട്ടോളം സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി കാത്തുനിര്‍ത്തിച്ചതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിലാണ് 15 മിനുട്ടോളം നീണ്ട ചര്‍ച്ച മമത നടത്തിയത്. തിടുക്കത്തില്‍ എത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും മറ്റ് തിരക്കിട്ട പരിപാടികള്‍ ഉണ്ട് എന്ന് പറഞ്ഞ് സ്ഥലം വിടുകയാണ് ഉണ്ടായത് എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ തന്റെ അസൌകര്യം നേരത്തെ തന്നെ അറിയിച്ചിരുന്നതായും പ്രധാനമന്ത്രി കാത്തുനില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മതാ ബാനര്‍ജി പ്രതികരിച്ചു. അതേസമയം രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രധാനമാന്ത്രിയോട് ഒരു മുഖ്യമന്ത്രി ഇത്രയും അപമര്യാദയായി പെരുമാറുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രി മതാ ബാനര്‍ജി കാണിക്കുന്നത് എന്നും അവര്‍ ആരോപിച്ചു.