ബീജിംഗ്: രാജ്യത്തെ ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തി ചൈനീസ് സര്‍ക്കാര്‍. ഇനി മുതല്‍ ചൈനയില്‍ രണ്ടല്ല മൂന്നു കുട്ടികള്‍ വരെയാകാമെന്നാണ് ചൈനീസ് സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം. 2016 ലാണ് 'ഒരു കുടുംബത്തിന് ഒരു കുട്ടിയെന്ന' തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയത്. തങ്ങള്‍ ഭയപ്പെടുന്ന വിധം ജനസംഖ്യയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നതാണ് പുതിയ തീരുമാനത്തിലേക്ക് ചൈനീസ് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്.
എന്നാല്‍ ചൈനയിലെ ജനങ്ങള്‍ കുടുംബത്തിന്‍റെ വളര്‍ച്ചയേക്കാളുപരി സ്വാതന്ത്ര്യത്തിനും ജോലിക്കുമാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ നയം മാറ്റിയെങ്കിലും ജനസംഖ്യയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. പുതിയ നയം മാറ്റത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതോടൊപ്പം കുട്ടികളെ വളര്‍ത്തുന്നതിലുള്ള ഉയര്‍ന്ന സാമ്പത്തിക ചിലവാകാം സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോട് അനൂകുല നിലപാട് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ജനസംഖ്യാ സെന്‍സസ് പ്രകാരമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത തരത്തിലുള്ള ജനസംഖ്യാ വര്‍ധനവിലെ കുറവാണ് പുതിയ സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ല്‍ 18 ദശലക്ഷം കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം 12 ദശലക്ഷം കുട്ടികളെ രാജ്യത്ത് ജനിച്ചിട്ടുള്ളു. 1950 ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 1979ല്‍ ചൈന പുറത്തിറക്കിയ 'ഒറ്റ കുട്ടി' നയമാണ് സര്‍ക്കാരിന് ഇപ്പോള്‍ തിരിച്ചടിയായത്. അന്ന് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴ, തൊഴില്‍ നഷ്ടം, നിര്‍ബന്ധിത ഗർഭച്ഛിദ്രം എന്നിവയൊക്കെ നേരിടേണ്ടി വന്നിരുന്നു.