കോവിഡ്19 അസുഖമുണ്ടെന്ന സംശയത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൈകളിൽ മുദ്രപതിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് നടപടി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമൂഹ്യ സമ്പർക്കം നിയന്ത്രിക്കാനാണ് മുദ്രപതിപ്പിക്കുന്നത്.
നിരീക്ഷണത്തിലുള്ളവർ വിലക്കുകൾ മറികടന്ന് മറ്റുള്ളവരുമായി ഇടപെടുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുതിയ നീക്കത്തിലൂടെ ഇത് തടയാനാകുമെന്നാണ് പ്രതീക്ഷ. നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മുദ്രപതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകളിൽ വിരലിൽ പതിക്കുന്ന മഷി ഉപയോഗിച്ചാകും മുദ്ര പതിപ്പിക്കുക. സംരക്ഷിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന സന്ദേശമാണ് മുദ്രയിൽ ഉണ്ടാവുക. രോഗബാധിതര്‍ വീടുകളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതിനാണ് കൈകളില്‍ മുദ്രപതിക്കാനുള്ള തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 39 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പൂനെ നാസിക് നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്