തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടിസ് സഭ തള്ളി. എം. കെ. മുനീര്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. സഭയിൽ പ്രതിപക്ഷ ബഹളം നടക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നതായി പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുകയാണ്. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണെന്നും വാക്‌സിന്‍ ക്ഷാമം ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ആദ്യ ഡോസ് വാക്സിൻ എടുത്ത ആളാണ് ഞാനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണ് എന്ന് പോലും അറിയില്ലെന്നും മുനീർ സഭയിൽ പറഞ്ഞു. ജനസംഖ്യ അനുപാതത്തിൽ അല്ല വാക്സിൻ വിതരണമെന്ന് ആരോപിച്ച മുനീർ കേന്ദ്രത്തിനു എതിരായി ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു. രാജ്യം കത്തുമ്പോൾ പ്രധാനമന്ത്രി വീണ വായിക്കുന്നുവെന്നും മുനീർ കുറ്റപ്പെടുത്തി.
മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നിൽ എന്ന് പറയണ്ടതെന്നും മുനീര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന കിട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.