പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര കലഹം പരിഹരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുമായി മുഖ്യന്ത്രി അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ ചർച്ച നടത്തും. അമരീന്ദർ സിംഗിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്തിലുള്ള വിമത നീക്കം ശക്തമായതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് മല്ലികാർജ്ജുന കാർഗെയുടെ നേതൃത്തിൽ മൂന്നംഗ കമ്മിറ്റി സോണിയാഗാന്ധി രൂപീകരിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ ജയിക്കാനാവില്ലെന്ന് വിമത നേതാക്കൾ സോണിയയെ അറിയിച്ചിരുന്നു.
സർക്കാറിൽ ദളിതരുടെ പ്രാതിനിധ്യമില്ലാത്തതും, താഴെ തട്ടിലുള്ള പ്രവർത്തകരുമായി അമരീന്ദർ സിംഗിന് ബന്ധമില്ലാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് സിദ്ദുവിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം. 2015- ൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കാത്തത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. നാല് വർഷമായിട്ടും സർക്കാറിന് വാഗ്ദാനങ്ങൾ പാലിക്കാനാകാത്തതിൽ കോൺഗ്രസ് എംഎൽഎമാർക്കും പ്രതിഷേധമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരാഴ്ചയായി മല്ലികാർജ്ജുന കാർഗെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സിദ്ദുവുമായി കമ്മിറ്റി ചർച്ച നടത്തിയിരുന്നു. 2017 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതു മുതലാണ് അമരീന്ദർ-സിദ്ദു പോര് ആരംഭിച്ചത്. ഗുരു ഗ്രന്ഥ് സാഹിബ് അപകീർത്തിപ്പെടുത്തൽ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെച്ചൊല്ലിയാണ് കലഹം ഏറ്റവും ഒടുവിൽ രൂക്ഷമായത്.