ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പറ്റ്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) പരീക്ഷണം തുടങ്ങിയത്. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്.
കോവാക്സിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ 2 മുതൽ 18 വയസ് വരെ പ്രായമുള്ളവരിലാണ് നടത്തുകയെന്ന് നീതി ആയോഗ് അംഗം വി കെ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 13 ന് കേന്ദ്രം കോവാക്സിന്റെ ഈ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. രാജ്യവ്യാപകമായി കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുട്ടികൾക്ക് നൽകാനായി ലോകത്ത് ഒരു വാക്സിനും അംഗീകാരം നൽകിയിട്ടില്ല. ചില പ്രായത്തിലുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക്കിന്റെ വാക്സിൻ നൽകുന്നതിന് അമേരിക്കയും കാനഡയും അനുമതി നൽകിയിരുന്നു.
കഴിഞ്ഞ മാസം വൈറസിന്റെ പുതിയ വകഭേദം സിംഗപ്പൂരിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നടപടി എടുക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വൈറസ് കുട്ടികളിൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് സിംഗപ്പൂരിൽ കോളേജുകളും സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.