തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍വെച്ച് കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്.
കൂടാതെ,കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 10 കോടിയോളം രൂപയാണ് ധര്‍മ്മരാജന്‍ കൊണ്ടുവന്നതെന്നാണ് സൂചന. 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. അതില്‍ 6.30 കോടിയും തൃശൂര്‍ ജില്ലക്ക് കൈമാറി. ഇതിന് പുറമേ 2 കോടി തൃശൂര്‍ മണ്ഡലത്തിന് മാത്രമായും നല്‍കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ബാക്കി വന്ന മൂന്നരക്കോടിയുമായി പോകുന്നതിനിടെയാണ് പണം കവരുന്നതും ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കുന്നതും. കവര്‍ച്ചാ കേസിന് പുറമേ പണം എങ്ങനെ എത്തിച്ചു, എവിടെ നിന്നെത്തി തുടങ്ങിയ അന്വേഷണത്തില്‍ നിന്നാണ് നിര്‍ണ്ണായകമായ ഈ വിവരങ്ങള്‍ ലഭിക്കുന്നത്.
കേസില്‍ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. കെ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ഡിപിനേയും ഡ്രൈവര്‍ ലെബീഷിനേയും രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള പരിചയം ഇരുവരും നിഷേധിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക